5.7.10

സ്ത്രീയും നിശാഗന്ധിയും

നീയൊരു പാതിരാപുഷ്പം, നിന്‍റെ-
ജീവിതംതന്നെ സന്ദേശം
ചാരുതയേകുന്ന പാരില്‍ - നിന്നെ-
യോര്‍ത്തിടു,ന്നീ നീലരാവില്‍.

വിരഹിണിയാണു,ഞാനെന്നും-നിന്നെ-
യറിയിച്ചതേ,യില്ലിതൊന്നും
വെയിലേറ്റുവാടാന്‍ പിറന്നു-മന്നി-
ലീ,വിധിയെന്നും തുടര്‍ന്നു.

പരിമളമില്ലാത്ത ജന്മം-നാരി-
യനുഭവിച്ചീടി,ലധര്‍മ്മം
ചുളിവുകള്‍ വീഴുമീ നേരം-ആരു
വീണ്ടെടുത്തേകുമെന്‍ സ്മേരം.

ശോകേനെയെത്തുന്നു കാലം-നേരില്‍
മരവിച്ചു പോകുന്നു മോഹം
അരങ്ങിലൊരുപോല്‍ ഹസിച്ചു-പക്ഷെ-
യണിയറയില്‍ ഞാന്‍ ‍സഹിച്ചു.

തെല്ലുമേയില്ലാത്മവീര്യം-ശാന്തി-
യേകില്ലേ; ജീവിതാരാമം
കുരുതിനല്‍കുന്നുഞാ,നെന്നെ-പകര-
മേകുകില്ലിന്നുഞാന്‍ നിന്നെ.