14.10.09

ഈ മഴയത്ത്‌

പാട വരമ്പിനടുത്തൊരു മണ്‍കുടില്‍ 
കൂനിക്കൂടിയിരിക്കുമ്പോള്‍
സപ്ത നിറങ്ങളിലൊരു, നവചിത്രം 
സചിതാവഴകോടെഴുതുന്നു.
നന്മൊഴി മുത്തുകളുരിയാടുംപോല്‍
മഴയുടെ പുതു സ്വരമുയരുന്നു
സ്മൃതിയില്‍ ബാല്യമലര്‍മഴ വീണ്ടും
കുളിരണിയിച്ചെത്തുന്നു.
സസ്യലതാതികള്‍ മന്ദഹസിക്കെ,
ഭാവന ചിറകു വിരിക്കുന്നു;
അകലേനിന്നൊരു സുസ്മിതകാവ്യ-
ദേവതയെന്നെ വിളിക്കുന്നു.
ഹര്‍ഷലഹരിയിലേറെ ദ്രുമങ്ങള്‍
വര്‍ഷനടനം തുടരുമ്പോള്‍
പൊടി പടലങ്ങളടങ്ങിയ ധരണിയി-
ലുന്മേഷം കൊടിയേറുന്നു.
കുപ്പി വളകള്‍ കിലുക്കി വരുന്നൊരു
കര്‍ക്കടകത്തിന്‍ കളി ചിരി പോല്‍
ലളിത മനോഹര നാദത്തില്‍ച്ചെറു-
തോടുകളില്‍ ജലമുയരുന്നു.
മുകിലുകളന്തിയുറങ്ങിയ മന്ദിര-
മുകളില്‍ തങ്ക വിളക്കൊന്നില്‍
തിരി തെളിയുന്നുണ്ടെങ്കിലുമിപ്പോള്‍
തെല്ലു വെളിച്ചം മങ്ങുന്നു. 
സൂര്യ മയൂരം പീലി നിവര്‍ത്തിയ- 
നേരമിരുള്‍ പോയ്‌ മറയുന്നു 
വാനിന്‍ പുരികക്കൊടിയൊന്നല്പം 
താനേ മേലോട്ടുയരുന്നു. 
ഇടവഴി കയറിവരുന്നൊരു സുന്ദര- 
ചിന്തയില്‍ ബാല്യം തെളിയുന്നു; 
വാടിയിരുന്ന കനവുകള്‍ പോലും 
മോടിയിലോടി രസിക്കുന്നു. 
നൃത്തം ചെയ്‌വൂ ചിത്ത; മൊരുത്സവ- 
ഗാനം പോല്‍ മഴ വര്‍ഷിക്കെ, 
ഇല കൊഴിയുന്നത് വേദന;യെന്നാല്‍ 
മഴ പൊഴിയുന്നതിലാനന്ദം.
(അന്‍വര്‍ ഷാ ഉമയനല്ലൂര്‍)

അഭിപ്രായങ്ങളൊന്നുമില്ല: