6.10.09

ചാച്ചാജി


ഭാരത സ്വാതന്ത്ര്യത്തിനുവേണ്ടി-
യഹോരാത്രം യത്നിച്ചവരില്‍
ഗാന്ധിജിതന്‍ നാമത്തിന്നരുകില്‍
ചേര്‍ന്നു വരുന്നു ജവഹരിലാല്‍.

ചന്ദനച്ചിതയിലമര്‍ന്നു കഴിഞ്ഞെ-
ന്നാലും; സുന്ദര മനസുകളില്‍
ആദര്‍ശത്തിന്‍ പ്രതിരൂപ ധ്വജ-
മേന്തി വരുന്നു ജവഹരിലാല്‍.

ഹിന്ദുസ്ഥാനികളടിമകളല്ലെ-
ന്നോതിയ നേതാവിന്‍ ശബ്ദം
മാറ്റൊലി കൊള്ളുന്നിവിടെ, ഭാരത-
മൂവര്‍ണക്കൊടി പാറുമ്പോള്‍.

മര്‍ത്യപുരോഗതി സ്വപ്നം കണ്ട-
മഹാശയരനവധിയെന്നാലും;
മര്‍ദ്ദിത മനസുകളില്‍ പ്രത്യാശക-
ളേകി വീര ജവഹരിലാല്‍.

വിനയത്തിന്‍ പനിനീര്‍മലര്‍ നെഞ്ചില്‍-
ചൂടിയ സ്നേഹിതനാം ഹരിലാല്‍
താവക ഹൃദയ വിശുദ്ധിയറിഞ്ഞവ-
രധികവുമവനിയിലിന്ത്യാക്കാര്‍ .

ഏറെയനശ്വരമാക്കിയ ഭാരത-
പ്രഥമ പ്രധാനമന്ത്രി പദം;
ആ മകുടത്തിലൊരിക്കല്‍ക്കൂടി-
ച്ചാര്‍ത്തിയ പൊന്‍തൂവല്‍ തന്നെ.

ഇല്ലിനി കരിനിഴലെങ്കിലു മിന്ത്യയി-
ലിന്നും നിരവധി ഗ്രാമീണര്‍
നയനങ്ങളി ലഴലോടെയങ്ങയു-
ടോര്‍മ്മകളില്‍ മുഴുകിടുന്നു.
സന്മനസ്സുകളില്‍ ജവതരിലലിന്‍
ജീവിത ചിത്രം തെളിയുന്നു;
മാനവലോകം സൌഹാര്‍ദ്ദത്തിന്‍
പുലരികള്‍ പൂവണിയിക്കുന്നു.
ശാന്തിപരത്തിയ വെണ്‍ പ്രാവി-ന്നാ
ശാന്തി വനത്തിലുറങ്ങുമ്പോള്‍
നെഹ്രുജിയെപ്പോലുള്ളവരിവിടെ-
പുതിയ വെളിച്ചം പകരുന്നു.

(അന്‍വര്‍ഷാ ഉമയനല്ലൂര്‍)

അഭിപ്രായങ്ങളൊന്നുമില്ല: